തിരുവനന്തപുരം: ആർക്കും വേണ്ടാതിരുന്ന 13-ാം നമ്പർ കാർ മന്ത്രി കെ.എം.ഷാജി ചോദിച്ചു വാങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾ കഴിഞ്ഞയുടൻ ടൂറിസം വകുപ്പ് മന്ത്രിമാർക്ക് കാർ സജ്ജമാക്കിയെങ്കിലും ആരും തന്നെ ഈ വാഹനം ഏറ്റെടുക്കാൻ തയാറായിരുന്നില്ല.
സാധാരണയായി 13 എന്ന അക്കത്തെ ഭാഗ്യദോഷമായാണ് പലരും കണക്കാക്കുന്നത്. കെ.എം. ഷാജിക്ക് ആദ്യം അനുവദിച്ചിരുന്നത് ഒമ്പതാം നമ്പർ വാഹനമായിരുന്നു. എന്നാൽ തനിക്ക് ഒമ്പതാം നമ്പർ കാർ വേണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ തന്നെ ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നിത്തലയുടെ താല്പര്യം മാനിച്ചുകൊണ്ട് കെ.എം. ഷാജി തന്റെ ഒമ്പതാം നമ്പർ കാർ അദ്ദേഹത്തിന് വിട്ടുനൽകുകയായിരുന്നു. തുടർന്ന് ആരും ഏറ്റെടുക്കാത്ത 13-ാം നമ്പർ കാർ തനിക്ക് മതിയെന്ന് വ്യക്തമാക്കി അത് ഏറ്റെടുക്കുകയുമായിരുന്നു.
മുൻപ് അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാരുകളുടെ കാലത്തെല്ലാം 13-ാം നമ്പർ സ്റ്റേറ്റ് കാറിന് അവകാശികളുണ്ടായിരുന്നില്ല. രണ്ടാം പിണറായി സർക്കാരിൽ കൃഷി വകുപ്പ് മന്ത്രിയായിരുന്ന പി. പ്രസാദായിരുന്നു 13-ാം നമ്പർ കാർ ലഭിച്ചത്.
ഒന്നാം പിണറായി സർക്കാരിൽ ഡോ. ടി.എം. തോമസ് ഐസക്കും 13-ാം നമ്പർ ചോദിച്ചു വാങ്ങിയിരുന്നു. 2006 ലെ വി.എസ് സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയാണ് 13 -ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്.